Monday, March 26, 2007

ഒ. വി. വിജയന്‍ (1930 - 2005) - ഒരു അനുസ്മരണം

മലയാളിയുടെ സ്വതന്ത്രതയെ കൂടുതല്‍ തീക്ഷ്‌ണമായ അന്വേഷണങ്ങളിലേക്കും, അതിനുമപ്പുറം ശാന്തിയുടെ ഉപനിഷദ്‌രൂപകങ്ങലിലേക്കും തന്നിലൂടെ തുറന്നുവിട്ട പ്രതിഭാശാലി. വാഗര്‍ത്ഥങ്ങള്‍ക്കുള്ളില്‍ സ്വയം സമര്‍പ്പിച്ച ചിന്തകന്‍. മലയാളത്തെ പുതുഭാഷയുടെ ഗാണ്ഡീവമണിയിച്ച താപസന്‍.

ഇത്‌ അദ്ദേഹത്തിന്‌ ഒരു അനുസ്മരണം. ഒപ്പം, വെറും ദര്‍ഭയ്‌ക്കുതുല്യമായ എന്റെ ഒരു കഥയും വായിക്കാം.
--------------------

ഒരു തലമുറയുടെ മൊത്തം ലാവണ്യസങ്കല്‍പ്പത്തെയും മൂല്യബോധത്തെയും സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത കൃതിയായിരുന്നു 'ഖസാക്കിന്റെ ഇതിഹാസം'. ഒരു സിംഫണിയുടെ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന, അല്ലെങ്കില്‍ വാക്കുകള്‍കൊണ്ട്‌ ചിത്രമെഴുതുന്ന, കലയുടെ സൌന്ദര്യം വെളിപ്പെടുത്തുന്ന മലയാളത്തിലെ ഒരേയൊരു നോവലാണ്‌ 'ഖസാക്കിന്റെ ഇതിഹാസം'.

- വി. രാജാകൃഷ്ണന്‍
---------------------

കഥ:

ഘടാകാശത്തിലെ പക്ഷി


Photo Sharing and Video Hosting at Photobucket



കുടത്തിന്റെ വാവട്ടം ചെമ്പട്ടിനാല്‍ മൂടിക്കെട്ടി കാര്‍മ്മികന്‍ പുരികത്തിലൊളിപ്പിച്ച ഏതോ ചോദ്യത്തോടെ നിന്നു. ഇരുകൈകളാലും നാരായണന്‍ അത്‌ സ്വീകരിച്ച്‌ ഒരു നിമിഷം നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു. കഠിനമായ ഒരു ഉള്‍ക്കിടിലത്തോടെ അയാള്‍ പെട്ടെന്ന്‌ അത്‌ നെഞ്ചില്‍ നിന്നകറ്റി. തിളയ്‌ക്കുന്ന കനല്‍ പോലെ അത്‌ അസഹ്യമായി തോന്നുകയാണ്‌. അതേ... അതിനുള്ളില്‍ ഒരു പക്ഷിയുടെ ചിറകൊച്ച ആര്‍ത്ത്‌ മുഴങ്ങുകയാണ്‌. അല്ലെങ്കില്‍ ആകാശം കിടുക്കത്തോടെ ഭ്രമണം ചെയ്യുകയാണ്‌. ഗ്രഹങ്ങളും ഗോളങ്ങളും പരസ്‌പരം കൈയകലം പാലിച്ചുകൊണ്ട്‌ ചുറ്റിത്തിരിയുകയാണ്‌. അതോടെ നാരായണന്റെ ഉള്ളം കലങ്ങി.

ജീവിതത്തില്‍ നിന്ന്‌ ഒരാള്‍ കടന്നുപോകുമ്പോള്‍ എന്തുതരം ശൂന്യതയാണ്‌ പ്രത്യക്ഷമാകുന്നതെന്ന്‌ അയാളിപ്പോള്‍ തിരിച്ചറിയുന്നു. മരണത്തിനിപ്പുറം നിസ്‌സാരതയുടെ ചിരിയുമായി, മേശപ്പുറത്തെ പുള്ളിപ്പൂച്ചയെ തലോടിക്കൊണ്ട്‌, മൌനിയായി എന്തൊക്കെയോ ഇതിഹാസസ്വഭാവത്തില്‍ എഴുതിക്കൊണ്ടിരുന്ന ആ മനുഷ്യന്‍ നാരാണന്റെ ആരായിരുന്നു. അത്‌ അയാള്‍ക്കുമറിയില്ല. പക്ഷേ, എന്തൊക്കെയോ ഏതൊക്കെയോ തലങ്ങളില്‍ തന്റെ ആത്മാവിന്റെ ഭാഗമായിരുന്നു അവനെന്ന്‌ അയാള്‍ക്കറിയാം. അതിനെ ദുര്‍ബലമായ ഭാഷയില്‍ നിര്‍വ്വചിക്കുക അസാധ്യമെങ്കിലും.

എത്രയെത്ര നിര്‍വ്വചനങ്ങളില്‍ ജീവിതത്തെയും മരണത്തെയും ഉപന്യസിച്ചയാളാണ്‌ ഒരു പിടി ഭസ്‌മമായി ഈ കുടത്തിലൊതുങ്ങുന്നത്‌? അവന്‍ സ്വന്തം ഉടല്‍ച്ചാരത്തെ ഒരു കോടി യോജന ദൂരത്തുനിന്ന്‌ കാണുന്നുണ്ടായിരിക്കും. ആത്മാവിന്‌ ശരീരത്തില്‍ നിന്നുള്ള അകലം, അല്ലെങ്കില്‍ ദൂരം എത്രത്തോളമാവാം? 'നമ്മുടെ ആത്മാവിന്റെ സങ്കല്‍പങ്ങള്‍ കൊണ്ട്‌ പാലം പണിതു ബന്ധിപ്പിക്കാന്‍ കഴിയാത്ത ഒരു വിദൂരതയുമില്ലെ'ന്ന്‌ ഏതോ തര്‍ജ്ജമയില്‍ വായിച്ചത്‌ നാരായണന്‍ പെട്ടെന്നോര്‍ത്തു. ഖലീല്‍ ജിബ്രാനോ, കസാന്ദ്‌സാക്കിസോ?

അവന്‍, പുറംകാഴ്ചയില്‍ ശാന്തതയാര്‍ന്ന ഒരു സമുദ്രമായിരുന്നു. ആഴങ്ങളിലൊളിപ്പിച്ച എത്രയെത്ര ചുഴികളും പവിഴപ്പുറ്റുകളും അതിലുണ്ടായിരുന്നു! ചൂടും തണുപ്പും തീക്‌ഷ്ണമാക്കിയ വൈചിത്ര്യമാര്‍ന്ന അന്തര്‍ദ്ധാരകളും എത്രയെങ്കിലുമുണ്ടായിരുന്നു. അവയ്‌ക്കെല്ലാമുപരി ഗംഗയെക്കാള്‍ പവിത്രാംശമുള്ള സ്‌നേഹത്തിന്റെ പാല്‍പ്പുഴയായിരുന്നു ആ മനസ്സ്‌. പക തീരെയില്ലാത്ത ശാന്തതയായിരുന്നു അവനില്‍ പ്രതികാരം പോലും. അപൂര്‍ണ്‌ണമായ ആനന്ദത്തിന്റെ ചിമിഴിനു വെളിയില്‍ അഗ്നിയെ മനുഷ്യലോകത്തിനായി കൊണ്ടുവന്ന ധിഷണയായി അവന്‍ മലയാളത്തെ തൊട്ടു. ഒരു വിശുദ്ധന്റെ മനസ്‌സോടെ ജീവിച്ചു. എന്നിട്ടും സമര്‍പ്പിക്കപ്പെട്ട ഗുരുപാദങ്ങളിലും അവന്‌ ശാന്തി ലഭിച്ചില്ലെന്നോ?

എവിടെവച്ച്‌, എപ്പോഴാണ്‌ കണ്ടുമുട്ടിയത്‌?

ഇന്ദ്രപ്രസ്ഥത്തിലെ തിരക്കില്‍ നിന്ന്‌ തലയൂരി, തന്നോടുതന്ന്‌ ഒരു അട്ടിമറി പ്രഖ്യാപിച്ച്‌, ചെറിയൊരു തോള്‍സഞ്ചിയിലൊതുങ്ങുന്ന ഭാരവുമായി ഗ്രാമത്തിലെ എന്റെ കൂരയിലെത്തിയ അവന്‌ സന്തോഷാധിക്യത്താല്‍ കരച്ചില്‍ വന്നു. കലാലയത്തിലെ വേനല്‍മരങ്ങളായി പിരിഞ്ഞ ശേഷം ഞങ്ങള്‍ വീണ്ടും കാണുമ്പോള്‍ മറ്റൊരിരുപത്‌ വര്‍ഷം മഴപ്പാറ്റയുടെ ചിതറിയ ചിറകുകളായി മാറിയിരുന്നു. മെറ്റാഫിസിക്‌സിന്റെ പൊയ്‌മുഖങ്ങളെ വലിച്ചുകീറി കൈകുഴഞ്ഞ്‌, ഒരു ഫ്രീലാന്റ്‌ സയന്‍സ്‌ കോളമിസ്റ്റായി വഴിമാറിപ്പോയ ഞാന്‍ അവന്റെ വരവ്‌ തീരെ പ്രതീക്ഷിച്ചതല്ല. ഏകാന്തമായ വായനയുടെയും ചിന്തയുടെയും ലോകം എന്നിലുയര്‍ത്തിയ ചിതല്‍പ്പുറ്റുകളെല്ലാം അവന്റെ വരവോടെ ചിതറിവീണു.

കൈകുലുക്കുമ്പോള്‍ത്തന്നെ ഉടലിലെ വിറ ആ വിരല്‍ത്തുമ്പുകളില്‍ താളമിട്ടു. വേനല്‍മഴയുടെ ആകാശം പോലെ കണ്ണുകള്‍ കലങ്ങി. മേദസ്സിനെ പാടേ ഒഴിച്ചുകളഞ്ഞ ശരീരത്തില്‍ സംഭീതസാന്ദ്രമായ കണ്ണുകള്‍ ജീവിതത്തെ പ്രതിഫലിപ്പിച്ചു.

- ഒരാഴ്ച തന്റെ കൂടെ ഉണ്ടാവും. ചിലപ്പോ... തന്റെ ബുദ്ധിക്ക്‌ ഇത്തിരി മുട്ടൊക്കെ തോന്നിയേക്കും.

പുകയെ അകറ്റാന്‍ വെറുതെ കൈവീശിക്കൊണ്ട്‌ 'ചുരുട്ടുവലി നിര്‍ത്താറായില്ലേ' എന്ന്‌ ഞാന്‍ ചോദിച്ചു.

- പലതും മാറ്റണമെന്നുണ്ട്‌. ഈ കൈയുടെ വിറയലും...

വിരലുകള്‍ ഒരു സമതാളത്തില്‍ തുടിച്ച്‌ വിറയ്ക്കുന്നു. പേനപിടിക്കുമ്പോള്‍ അല്‍പമൊരു കുറവുതോന്നും. എന്നാല്‍, അക്ഷരങ്ങള്‍ക്ക്‌ പഴയ ഭംഗിയില്ല. സ്വന്തം വികാരവാഹികളായ അക്ഷരങ്ങളെ സ്‌നേഹിച്ചവന്‌ ഈശ്വരന്‍ നല്‍കിയ ഉപഹാരം.

- വേണ്ടത്ര ശ്രദ്ധയോടെ ഒന്നും എഴുതാന്‍ പറ്റുന്നില്ല. നശിച്ച വിറ...

അന്നാണ്‌ മറവിയുടെ കരിയിലമൂടിയ ഒറ്റയടിപ്പാതയിലൂടെ ഒട്ടുനേരം ഞാന്‍ നടന്നത്‌. പാരമ്പര്യവൈദ്യവും നാട്ടുചികിത്സയും പൊള്ളയെന്ന്‌ പണ്ടൊക്കെ തോന്നിയതിനെ ബോധത്തിന്റെ ഒറ്റ തിരിക്കലില്‍ തലകുത്തനെ നിര്‍ത്താന്‍ ഇത്തിരി പാടുപെടേണ്ടിവന്നു. പച്ചിലകളുടെ പുരാതനഗന്ധങ്ങളിലേക്ക്‌ മനസ്സ്‌ വീണ്ടും ഒരു കുട്ടിയായി ഊളിയിട്ടു. അഗസ്ത്യ‍കൂടത്തിലെ ശിലാഗുഹയില്‍ കഴിയുന്ന ഒരു നാട്ടുവൈദ്യനെ തേടിയലഞ്ഞ്‌ ഞാന്‍ കുറെ നടന്നു. കാല്‍പ്പാദങ്ങളില്‍ നീരുവന്ന്‌ ചീര്‍ത്തു. കാടും നാടും അരിച്ചുപെറുക്കി നടക്കുന്ന അങ്ങേരെ കണ്ടെത്താനായില്ല. എങ്കിലും പച്ചയുടെ സുഗന്ധനൃത്തം ആവോളം ആസ്വദിക്കാനായത്‌ ഒരു പുതിയ അനുഭവമായി. പ്രമുഖനായ ഒരു പ്രകൃതിചികില്‍സകനെ പോയിക്കണ്ട്‌ സൌകര്യത്തിലുള്ള ദിവസം തീരുമാനിച്ച്‌ തിരിച്ചെത്തിയപ്പോള്‍, യാത്ര ചോദിക്കാന്‍ തയ്യാറായി ദാ നില്‍ക്കുന്നു പുഷ്‌കലമായ ആ കള്ളച്ചിരിയോടെ കഥാനായകന്‍!

- പോകാതെ പറ്റില്ല. അത്യാവശ്യമാ. പിന്നീടൊരിക്കല്‍, തിരക്കൊഴിഞ്ഞിട്ട്‌...

- ഞാന്‍ അങ്ങോട്ട്‌ വരണമായിരിക്കും? വരില്ല. ആ നഗരത്തെ ഞാന്‍ വെറുക്കുന്നു.

- വേണ്ട... ഞാന്‍ വന്നോളാം. അന്ന്‌ ഒരാഴ്‌ചയ്ക്കു പകരം ഒരുമാസം ഇവിടെക്കാണും,

- എനിക്കൊന്നും കേള്‍ക്കണ്ടാ. നിന്റെ കാര്യങ്ങളൊക്കെ സ്വയം തീരുമാനിച്ചാ മതി. ഉപദേശിക്കാന്‍ ഞാനാര്‌?
സങ്കടമാണ്‌ തോന്നിയത്‌.

- എടാ... അവള്‍ക്ക്‌ പിന്നേം സുഖമില്ലാതായി. അടുത്ത്‌ മോളേയുള്ളൂ. അതാ...

അവന്റെ കണ്ണുകളില്‍ നിസ്സഹായതയിളകി. അതോടെ എന്റെ നെഞ്ച്‌ പിടച്ചുപോയി.

- എങ്കില്‍ ഞാനും വരാം.

ആ യാത്ര ചെന്നവസാനിച്ചത്‌ വൈദ്യുതശ്‌മശാനത്തിലാവുമെന്ന്‌ ഒട്ടും കരുതിയില്ല. ചിതറിപ്പെയ്യുന്ന മഴയില്‍ യമുനയുടെ കടവില്‍ അവള്‍ ഭൌതികമായി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒരു തേങ്ങല്‍ അവനില്‍നിന്ന്‌ കുതറി. വാതില്‍പ്പടി ഞരങ്ങിത്തുറക്കുന്നമാതിരി കടുത്ത ഒരു ശബ്ദം. അതോടെ അവന്റെ മനസ്സിലേക്ക്‌ തിരികെക്കടന്ന്‌ അവള്‍ നിശ്ശബ്ദയായി. വിറയലോടെ എന്റെ തോളില്‍ ചാഞ്ഞ്‌ അവന്‍ കുഴയുമ്പോള്‍, ഞങ്ങള്‍ മൂന്നാമത്തെ മഴയും നനയുകയായിരുന്നു. അകലെ താജ്‌മഹലിന്റെ മകുടങ്ങളില്‍ പ്രാവുകള്‍ കൊഴിയാന്‍ തുടങ്ങിയപ്പോള്‍ പിന്തുടരുന്ന ഇരുട്ടിനെ വകവയ്ക്കാതെ ഞങ്ങള്‍ ഇഴഞ്ഞുനടന്നു.

പിന്നെ, അവന്റെ ഏകാന്തതയില്‍ നിന്ന്‌ ഒരു ഫോണ്‍വിളി എന്നെങ്കിലുമൊരിക്കല്‍ ഉണ്ടാകുമെന്ന്‌ കരുതിയെങ്കിലും, അതൊരിക്കലും ഉണ്ടായില്ല. അങ്ങോട്ട്‌ വിളിക്കുമ്പോഴൊക്കെ നിലവിലില്ലാത്ത ഫോണ്‍ നമ്പരിനെക്കുറിച്ച്‌ ഏതോ സ്‌ത്രീശബ്ദം ക്ഷമയോടെ പുലമ്പി. പത്രങ്ങളുടെ കളങ്ങളില്‍ അവനും പൂച്ചയും നിറയുമ്പോള്‍, ശവക്കല്ലറകളുടെ ആ നഗരത്തെ ഞാന്‍ വെറുത്തതാണെങ്കിലും, ഏതോ ഒരുള്‍വിളിയുണരും. ഒന്ന്‌ അവിടംവരെ പോയാലോ? 'വേണ്ട' എന്ന്‌ സ്വയം വിലക്കും.

നാലഞ്ചു വര്‍ഷത്തെ തരിശുകള്‍ക്കുമേല്‍ അപ്രതീക്ഷിതമായ മഴയുമായി വീട്ടുമുറ്റത്തെത്തിയത്‌ ഒരു കാ്ര‍ായിരുന്നു. അതോടെ ഒരു ആത്മോല്‍സവത്തിലേക്കായിരുന്നു വീട്‌ ഞെട്ടിയുണര്‍ന്നു . കളിയും ചിരിയും ഓര്‍മ്മപ്പഴക്കങ്ങളും യൌവനപ്പെരുക്കത്തിന്റെ കുസൃതികളും.

ചുരല്‍ക്കസേരയുടെ വില്ലുവളവില്‍ സ്വന്തം ഉടലിനെ ഒരു വിഴുപ്പായി എഴുതിത്തള്ളി, ലോകത്തെക്കുറിച്ച്‌ പലതും പറയാന്‍ ഇനിയും ബാക്കിയുണ്ടെന്ന്‌ അവന്‍ വെളിപ്പെടുത്തി. അളവും അതിരുമിട്ട്‌ കെട്ടിയിട്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ ഭൂതസമ്പത്തുകള്‍ സ്വയം പ്രഖ്യാപിക്കുന്ന സ്വാതന്ത്ര്യം തന്റെ സ്വപ്നമാണെന്ന്‌ വാരപംക്തികളിലൂടെ അവന്‍ കുറിച്ചു. എങ്കിലും മനുഷ്യപക്ഷത്തിന്റെ സങ്കുലാവസ്ഥകളില്‍ ഒരു ഇടംകണ്ണ്‌ അവനെ ചിലപ്പോള്‍ ചുവപ്പിച്ചു. ആത്യന്തികമായ വിശകലനത്തില്‍ പ്രത്യയശാസ്ത്രമോ മനുഷ്യനോ പ്രധാനം എന്ന ചോദ്യത്തിന്‌ 'മനുഷ്യന്‍' എന്ന ഉറച്ച മറുപടി.

മാധ്യമപ്രതിനിധികളെക്കൊണ്ട്‌ ശ്വാസംമുട്ടുമ്പോള്‍ ഇടയ്ക്കൊക്കെ ഒന്ന്‌ ശകാരിക്കാനുള്ള അവകാശം എനിക്ക്‌ കിട്ടി. ലാളിക്കേണ്ടതിനെ ലാളിച്ചും, നോവിക്കേണ്ടതിനെ നോവിച്ചും ഇത്രകാലം കഴിഞ്ഞതില്‍ മനോദുഃഖം ബാക്കിയാണ്‌' എന്ന വിലയിരുത്തല്‍ ഞാന്‍ അംഗീകരിച്ചില്ല. അങ്ങനെ വെട്ടാനും തിരുത്താനും ചിലരുണ്ടാവാതെ ലോകം നിലനില്‍ക്കില്ലെന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു. ചിലരുടെ ത്യാഗങ്ങള്‍, സമര്‍പ്പണങ്ങള്‍, വാഗര്‍ത്ഥങ്ങള്‍... ലോകത്തെ പുനഃക്രമീകരിക്കാന്‍ കാരണമാവുമെന്ന്‌ ഞാന്‍ വാദിച്ചു. അതവനെ ശാന്തനാക്കി.

ഉഷ്ണം കടുത്തപ്പോള്‍ ക്ഷീണം അവനെ കീഴടക്കുകയായിരുന്നു. മുറ്റത്തെ കൊന്നമരത്തിനു കീഴെ കണ്ണടച്ചിരുന്ന്‌ അവന്‍ അമ്മയെ സ്വപ്നം കണ്ടു. അച്ഛന്റെ ചിത ജ്വലിപ്പിച്ച തിരുനാവായിലെ മണലില്‍ ഞങ്ങള്‍ മൌനങ്ങളായി നടന്നു. മെച്ചപ്പെട്ട ചികില്‍സയ്‌ക്കായി മെഡിക്കല്‍ കോളജിലേക്ക്‌ പോകാന്‍ തീരുമാനിച്ച ദിവസം, വെയില്‍ മങ്ങി നില്‍ക്കുമ്പോള്‍, അവന്‍ പുഴക്കടവിലെ വാവലുകളെപ്പറ്റി പലതും പറഞ്ഞു. പേരാലിന്റെ ശിഖരങ്ങളില്‍ തലകീഴായിക്കിടന്ന്‌ അവ ചെയ്യുന്ന തപസ്സിനും ഒരര്‍ത്ഥമുണ്ടെന്ന്‌ അവന്‌ തോന്നുന്നു.

'നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്മാരാണ്‌. മരത്തിന്റെ മാറ്ററിയാത്ത ശരാശരിയില്‍ നിലകൊള്ളുന്ന തച്ചന്മാര്‍. ശബ്ദപാളികള്‍ സന്തോഷത്തിന്റെ കരുത്തില്‍ അടര്‍ന്ന്‌ ഉറച്ച പ്രതലത്തില്‍ പതിക്കുന്നതാണ്‌ സാഹിതീസൃഷ്ടി. ദുര്‍ബലവും തുളകള്‍ വീണതുമായ ഇന്നത്തെ സാഹിതീഭാഷ എന്നെ ഭയപ്പെടുത്തുന്നു. ഇതുകൊണ്ട്‌ മനുഷ്യനെയോ മനസ്സിനെയോ എഴുതുക ദുഷ്ക്കരമാണ്‌.അപ്പോള്‍ ഈ ലോകത്തെയാകെ ഒരു രചനാശൈലിയായി നിതാന്തം നിലനിര്‍ത്തുന്ന പ്രപഞ്ചരചയിതാവിനെപ്പറ്റി നാം എത്രത്തോളം പറയേണ്ടതുണ്ട്‌?'

വാവലുകളുടെ ചിറകടികള്‍ക്കും കോലാഹലങ്ങള്‍ക്കും ഏതോ താളവും ലയവുമുണ്ടെന്ന്‌ ക്രമത്തില്‍ എനിക്കും തോന്നിത്തുടങ്ങി. അങ്ങനെ, അന്തിയൊഴിഞ്ഞുപോകെ, ഒരു തണുത്ത കാറ്റ്‌ എന്നെ തൊട്ടു. അടിമുടി വൈദ്യുതി പാഞ്ഞപോലെ ഒരു വിറയല്‍.

ആരോ വിളിക്കുന്നു. ആരോ!
- വരൂ... എഴുന്നേല്‍ക്കൂ. പോകാം.'


പുഴ നേര്‍ത്തൊഴുകുന്ന മണല്‍ത്തിട്ടില്‍ ദര്‍ഭകള്‍ കൈനീട്ടി നിന്നു. മറുകരയിലെ കടമ്പുകളിലും കരിമ്പനകളിലും കാറ്റുകള്‍ കുതറിത്തുള്ളി. കുടം ഒരിക്കല്‍ക്കൂടി നെഞ്ചോടു ചേര്‍ത്ത്‌ നാരായണന്‍ അബോധമായി ധ്യാനിച്ചു. അതെ? ചിറകൊച്ചകള്‍ ഇപ്പോഴും നിലച്ചിട്ടില്ല. പക്ഷേ, അതിപ്പോള്‍ ഒരു ശാന്തശ്രുതിയായി മുഴങ്ങുകയാണ്‌.

'വിട.. സുഹൃത്തേ വിട. വീണ്ടും ജന്മമുണ്ടാകുമെങ്കില്‍, കാണാതിരിക്കാന്‍ നമുക്കാവില്ലല്ലോ..'

കുടത്തിന്റെ വാവട്ടം മൂടിയിരുന്ന ചുവന്ന പട്ട്‌ പരികര്‍മ്മി അഴിച്ചുമാറ്റിയപ്പോള്‍ അയാള്‍ക്ക്‌ വിഭ്രാന്തിയുടേതായ ഒരു പൊറുതികേട്‌ ഉടലാകെ വ്യാപിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകിയ ഉപ്പ്‌ കുടത്തിലെ ഭസ്‌മശേഷത്തെ നനച്ചു. പെട്ടെന്ന് മിന്നല്‍ പോലെ ഒരു പച്ചക്കിളി തന്റെ കാതിന്നരികിലൂടെ ചിറകടിച്ചുപോയതായി നാരായണന്‌ തോന്നി.


Photo Sharing and Video Hosting at Photobucket



കരിമ്പനയില്‍ കൂടുവച്ച ഏതോ കാറ്റ്‌ താണിറങ്ങി തീര്‍ത്ഥമാടിയപ്പോള്‍ ഓളങ്ങളിളകി. കുടം അതിന്റെ താളത്തിലുലഞ്ഞ്‌ അകലേക്ക്‌... അകലേക്ക്‌...

- ഇനി നടക്കാം.
പരികര്‍മ്മിയുടെ ചുണ്ടുകള്‍ വീണ്ടും എന്തൊക്കെയോ മന്ത്രിച്ചുകൊണ്ടേയിരുന്നു.

ചോണനുറുമ്പുകളുടെ നീള്‍നിരയെ നോവിക്കാതെ നടന്ന് കട്ടിക്കണ്ണടയിലൂടെ, വെളിച്ചം വറ്റിയ ലോകത്തെ കണ്ടപ്പോള്‍ ഒരു പുരുഷായുസ്സിലെ സചേതനമായ മുപ്പത്‌ വര്‍ഷങ്ങള്‍ അയാളുടെ തലയ്‌ക്കുള്ളില്‍ മേഘം പോലെ കുടുങ്ങി.

'മനുഷ്യന്‍ പ്രകൃതിയിലെ കണ്ണികളില്‍ ഒന്നുമാത്രമാണ്‌' എന്ന കഥാവശേഷന്റെ വാക്കുകള്‍ നാരായണനില്‍ പുഴയുടെ ദൃഷ്ടാന്തമായി ചുഴികുത്തി.

000

Wednesday, March 21, 2007

ബഹുമാനപ്പെട്ട പ്രവാസികാര്യമന്ത്രിക്ക്‌

Photo Sharing and Video Hosting at Photobucket

ബഹുമാനപ്പെട്ട പ്രവാസികാര്യമന്ത്രിക്ക്‌,

പ്രസ്താവനകള്‍ ഒരുപാട്‌ കേട്ടുമടുത്ത
ഗള്‍ഫിലെ സാധാരണക്കാരെ സംബന്ധിച്ച്‌
ഇതും അതുപോലാവുമോ എന്ന ആശങ്കയുണ്ട്‌.
അതിന്‌ ഞങ്ങളെ കുറ്റപ്പെടുത്താനാവില്ല.
ചരിത്രം അതാണ്‌.
എങ്കിലും, താങ്കള്‍ മറ്റുപല ഖദര്‍ധാരികളില്‍നിന്നും
വ്യത്യസ്ഥനാണെന്ന ഞങ്ങളുടെ വിലയിരുത്തലിനെ മായ്ച്ചുകളയാതിരിക്കാനെങ്കിലും...
'പ്രവാസി ക്ഷേമനിധി' നടപ്പക്കാനുള്ള സമര്‍പ്പണബുദ്ധിയോടെ
ആ യത്നത്തില്‍ മുഴുകുമെന്ന്‌ പ്രത്യാശിക്കുന്നു.

സങ്കല്‍പ്പങ്ങളും യാഥാര്‍ത്ഥ്യങ്ങളുമായുള്ള അകലം അറിയാതെയല്ല
ഇങ്ങനെ പ്രത്യാശിക്കുന്നത്‌.
ഒരു കച്ചിത്തുരുമ്പെന്നത്‌ ശക്തമായ ഒഴുക്കില്‍പ്പെടുന്ന
ആരുടെയും സ്വപ്നമെങ്കിലുമാണല്ലോ സര്‍! വിജയാശംസകളോടെ...

സസ്‌നേഹം....

ഗള്‍ഫിലെ മലയാളികള്‍ - ഇന്‍ഡ്യക്കാര്‍
_____________________________________
* വിശദമായ വാര്‍ത്ത www.deepika.com-ല്‍ വായിക്കാം.

Thursday, March 15, 2007

'വികൃതിക്കുഞ്ചാളി' - അച്ഛന്റെ 'പൊന്നു'

Photo Sharing and Video Hosting at Photobucket


ഒരു ഫോണ്‍ കോള്‍ മതി
ഒരു രാത്രി ഉറങ്ങാതെ പുലരാന്‍.
പിന്നെ... കാതില്‍ കിലുങ്ങുകയല്ലേ
അവളുടെ ആരോഹണാവരോഹണങ്ങള്‍?

'അച്ഛനെന്നാ വരുന്നെ?'
'എനിക്ക്‌ അച്ഛന്റെ തോളിക്കെടന്നൊറങ്ങണം.'
'ഈ അമ്മയെന്നെ വഴക്ക്‌ പറയും'

വല്ലവിധവും പറഞ്ഞൊപ്പിക്കും...
'അച്ഛന്‍ പെട്ടെന്ന്‌ വരാം'
'വണ്ടിക്കൂലിക്ക്‌ കാശുണ്ടാവട്ടെ...'
'അമ്മയോട്‌ വഴക്കൊണ്ടാക്കല്ലേ.'

കുറുമ്പി എല്ലാം സമ്മതിച്ചു.

'ങാ... എന്നാല്‌
താങ്ക്യൂ, ബയ്‌ബ്ബായ്‌ ‌, ഗുഡ്‌നൈറ്റ്‌' !

ആഗ്രഹിക്കാതെ കിട്ടിയ 'പൊന്നു'
ഇപ്പോള്‍ ആശകളുടെ ആകാശം നിവര്‍ത്തുന്നു.

000

Monday, March 12, 2007

ആട്ടിന്‍കുട്ടിയെ കൊല്ലാന്‍ ചില കാരണങ്ങള്‍ !

തുള്ളിത്തുള്ളി കളിയാടിവന്ന ചെമ്മരിയാട്ടിന്‍കുട്ടിയെപ്പറ്റി കേട്ടിരിക്കുമല്ലോ? കുളത്തിന്റെ കരയില്‍ മുട്ടുകുത്തി കുനിഞ്ഞ്‌, കണ്ണാടിയിലെന്നവണ്ണം തന്നെ കണ്ടതിന്റെ മതിപ്പോടെ ഒരു കവിള്‍ വെള്ളം കുടിച്ചതേയുള്ളു. അതാവരുന്നു, ആ പ്രദേശത്തിന്റെ അധിപനായി സ്വയം അവരോധിച്ച ചെന്നായ.

അലര്‍ച്ചയോടൊപ്പം തന്റെ ദാര്‍ശനികപാണ്ഡിത്യവും ചേര്‍ത്ത്‌ മത-വംശീയതയുടെ 'വെറുപ്പ്‌' മുഴുവന്‍ പച്ചയായി പ്രകടിപ്പിക്കുന്ന വാചാടോപം.

"ധിക്കാരിയായ മുഷ്കരകീടമേ! എന്റെ സാമ്രാജ്യത്തിന്റെ അതിര്‍ത്തി ലംഘിക്കുക മാത്രമല്ല; വിശുധ്ധജലാശയം നീ കലക്കി ഒരു സാദാ കുളമാക്കി. ഇക്കാരണങ്ങളാല്‍ നിന്നെ കൊന്നുതിന്നാതിരിക്കാന്‍ എന്നിലെ ജനാധിപത്യവാദിക്ക്‌ കഴിയുന്നില്ല. മരിക്കാന്‍ തയ്യാറായിക്കൊള്ളൂ."
(- ഓഹ്‌... ഇതിന്റെ കിളുന്നിറച്ചിയെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ത്തന്നെ വായിലൂടെ ഒരു ടൈറ്റാനിക്‌ കുതിക്കുകയാണ്‌ അപ്പോല്‍പ്പിന്നെ കാണാന്‍ പോകുന്ന പൂരം പറയണോ?)

"അരുതേ... ഉടയോനേ! ശക്തനും ബുദ്ധിമാനുമായ അങ്ങയെപ്പോലെ ഒരാള്‍ ദുര്‍ബ്ബലനായ അടിയനോട്‌ അനീതി കാണിക്കരുതേ." - കുഞ്ഞാട്‌ ഇത്തിരി ബുദ്ധിയൊക്കെയുള്ള ഇനമാണ്‌.

"ങും... നിനക്ക്‌ നീതി ലഭിക്കാന്‍ തക്കതായ എന്തെങ്കിലും ന്യായം ബോധിപ്പിക്കാനുണ്ടോ?" -
ഒരു നിമിഷത്തില്‍ താന്‍ തന്നെയാണ്‌ കോടതിയെന്ന്‌ ചെന്നായയ്ക്ക്‌ തോന്നിയതാവാം. അപ്പോള്‍ തൂക്കിക്കൊല്ലുന്നതിനു മുന്‍പ്‌ കുറ്റവാളിക്ക്‌ ചില സൌമനസ്യങ്ങള്‍ നല്‍കേണ്ടിവരുമല്ലോ!

"ഉടയോനേ.. അവിടന്ന്‌ ഇന്ന്‌ എന്നെ കൊന്നുതിന്നാല്‍, എന്റെ വര്‍ഗത്തിലുള്ള മറ്റൊരാളും നാളെ ഇതുവഴി വരില്ല. അങ്ങനെ ആരും ഈ വഴി വരാതെയിരുന്നാല്‍, അങ്ങയുടെ ശാപ്പാട്ടുകാര്യം മിഴുങ്ങസ്യാ ആവില്ലേ?" -
അല്‍പം മൃദുവായ ആമാശയം തന്നെ ചെന്നായയുടെ വീക്‌നെസ്സെന്ന്‌ ഈ ചിന്ന ആട്ടിന്‍കുട്ടിക്ക്‌ എങ്ങനെ മനസ്സിലായോ ആവോ! (അതുപിന്നെ... ഈ ലോകത്തിലെ എല്ലാത്തരം മൃഗങ്ങളും മനുഷ്യരൂപത്തിലുള്ള മൃഗങ്ങളും, മൃഗരൂപത്തിലുള്ള മനുഷ്യരും... എന്നുവേണ്ടാ സസ്യങ്ങള്‍ പോലും 'ഇര' അല്ലെങ്കില്‍ 'ഭക്ഷണം' എന്ന ഒന്നാം പരിഗണനയ്ക്കല്ലേ പ്രാധാന്യം നല്‍കുന്നത്‌? അപ്പോള്‍, അത്‌ മനസ്സിലാക്കാന്‍ ഒരു ആട്ടിന്‍കുട്ടിക്ക്‌ 'വിക്കിപീഡിയ'യില്‍ സര്‍ഫേണ്ടുന്ന ആവശ്യമൊന്നും വരില്ല. സാദാ... റ്റി. വി. ന്യൂസ്‌ കണ്ടാല്‍ മതിയാവും!)

ചുരുക്കത്തില്‍...:ചെന്നായയും ആട്ടിന്‍കുട്ടിയും ഒരു പൊതുധാരണയും ഒത്തുതീര്‍പ്പും ഉണ്ടാക്കി. അവ ത>ഴെപ്പറയുന്ന പ്രകാരത്തിലാവുന്നു.

1. വഴിതെറ്റി കുളക്കരയിലെത്തുന്ന ഏതൊരു ആടോ ആട്ടിന്‍കിടാവോ രക്ഷപ്പെടാന്‍ അവകാശമില്ലാത്ത പൊതു സ്വത്താകുന്നു. അതിനെ കൊന്നു തിന്നാന്‍ ചെന്നായയ്ക്ക്‌ അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതാണ്‌.

2. ഇപ്രകാരം മരണപ്പെടുന്ന ഹതഭാഗ്യര്‍ക്കുവേണ്ടി ഓരോ ആട്ടു(നാട്ടു)കവലകളിലും രക്തസക്ഷി/ബലിദാന/ഷഹീദ്‌ മണ്ഡപങ്ങള്‍ പണിയാനുള്ള അവകാശം ആള്‍ കേരള ഗോട്ട്‌/ഷീപ്‌ അസ്സോസിയേഷനില്‍ നിക്ഷിപ്തമായിരിക്കും.

3. ആടുകള്‍ക്കും ചെന്നായകള്‍ക്കുമിടയില്‍ നിലവിലുള്ള ശത്രുത അടിസ്ഥാനപരമാണോ, അതോ വിദേശശക്തികളുടെ ഇടപെടല്‍മൂലമുള്ള വെറും അഡജസ്റ്റുമെന്റ്‌ മാത്രമാണോ എന്ന്‌ പഠിക്കുന്നതിന്‌ ഒരു അഞ്ചംഗ കമ്മീഷനെ നിയോഗിക്കുന്നതായിരിക്കും. ഇതിന്റെ പ്രവര്‍ത്തന കാലയളവായ അഞ്ചുവര്‍ഷക്കാലം മുഴുവന്‍ ചെലവും 'ആടുകളുടെ ക്ഷേമകാര്യ ട്രസ്റ്റി'-നായിരിക്കും.

4. ഒരോ വര്‍ഷവും സൂര്യ-ചന്ദ്ര ദിശാവ്യതിയാനങ്ങളുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളായി കൊണ്ടാടപ്പെടുന്ന 'തെരഞ്ഞെടുപ്പ്‌ മാമാങ്കവേല'കള്‍ക്കിടയില്‍, കല്ലേറ്‌, കത്തിക്കുത്ത്‌, ചുരികപ്രയോഗം, വടിവാള്‍-കൊടുവാള്‍ അഭ്യസങ്ങള്‍, വീടുതകര്‍ക്കല്‍, ബോംബേറ്‌.. എന്നിത്യാദി മല്‍സരങ്ങളില്‍ ആടുകള്‍ ജയിച്ചാലും, അധികാരം ചെന്നായകള്‍ക്കുതന്നെ ജനാധിപത്യപരമായി നിലനിര്‍ത്തുന്നതായിരിക്കും.

5. ചെന്നായകളുടെ വംശനാശം സംഭവിക്കതിരിക്കാനായി, എണ്ണത്തില്‍ കൂടുതലുള്ള ആടുകളുടെ കൂട്ടത്തില്‍നിന്ന്‌ ദിവസവും നൂറുവീതം മുഴുത്ത തെഴുത്ത ഇനങ്ങള്‍ അറവുശാലകളില്‍ സ്വമേധയാ (ഓഹ്‌.. ആ സാധനം.. മേധ = ബുദ്ധി.. അതാര്‍ക്കുണ്ടപ്പാ?) എത്തിച്ചേര്‍ന്ന്‌ ചാപ്പകുത്തല്‍, രോമനിര്‍മ്മാര്‍ജ്ജനം, ചര്‍മ്മമുരിയല്‍ തുടങ്ങിയ ചടങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയാക്കേണ്ടതാണ്‌. ഇതിനാവശ്യമായ പരിശീലനം ആടുകളുടെ സാക്ഷരതാകേന്ദ്രങ്ങളില്‍ത്തന്നെ നടത്തേണ്ടതാകുന്നു.

6. ആത്യന്തിക വിജയവും പരലോകജീവിതത്തിലെ സ്വര്‍ഗ്ഗവും ആടുകള്‍ക്ക്‌ പറഞ്ഞുറപ്പിച്ചിട്ടുള്ളതാകയാല്‍, ചെന്നായകളെ നാവെടുത്ത്‌ അധിക്ഷേപിക്കുക, കഴുത്ത്‌ അറ്റുപോകുമ്പോഴുള്ള വെപ്രാളത്തില്‍ അസ്‌പഷ്‌ടമായ ഒച്ചയില്‍ തെറിവിളിക്കുക തുടങ്ങിയ അനൌചിത്യങ്ങള്‍ ഉണ്ടാവാന്‍ പാടുള്ളതല്ല.

7. മഹത്തരവും ദൈവനീതിയാല്‍ പ്രചോദിതവുമായ ഒരു പരലോകം കൊതിക്കുന്ന ആടുകള്‍, മരണത്തെ ഭയപ്പെടുവാന്‍ പാടില്ലെന്ന സിദ്ധാന്തം പരക്കെ പ്രചരിപ്പിക്കപ്പെടുന്നതായിരിക്കും.

8. യുക്തിയെന്നും ചിന്തയെന്നും വ്യവഹരിക്കപ്പെടുന്ന ആശയങ്ങളാല്‍ ഊര്‍ജ്ജിതമാവുന്ന 'താടിശാസ്ത്രത്തില്‍' വീണുപോകാതെ അടുകളെ നിര്‍ബ്ബന്ധമായും ആട്ടിത്തെളിക്കേണ്ടുന്ന ചുമതലയും, അവര്‍ 'വൈദ്യരോ' 'ഇഞ്ചിനീരോ' എന്ന വേര്‍തിരിവില്ലാതെ മന്ത്ര-മാരണബന്ധനത്തിലാക്കി നയിക്കേണ്ടുന്ന ചുമതല 'ബ്രിഗേഡിയര്‍ മട്ടണ്‍സി'നുള്ളതാണ്‌.

മേല്‍പ്പറഞ്ഞ ‍അഷ്ടശീലങ്ങളില്‍ ഊന്നിനിന്നുകൊണ്ട്‌ ആട്‌-ചെന്നായ ഐക്യം മുന്നേറിയതായി ചരിത്രം പരയുന്നു. നായകനായ വെള്ളാട്ടിന്റെ ബുധ്ധിയും കഴിവും തിരിച്ചറിഞ്ഞ ആട്ടുസമൂഹം നല്ലൊരു ഭാവിക്കും പരലോകത്തിലെ സ്വര്‍ഗ്ഗത്തിനും വേണ്ടി കര്‍മ്മനിരതരായി. കരാറിലെ ഓരോ ഇനത്തിന്റെയും വിശദാംശങ്ങള്‍ ചര്‍ച്ചചെയ്ത്‌ അവര്‍ സ്വയം സായൂജ്യം കണ്ടെത്തി.

അന്നത്തെ ആട്ടിറച്ചി തിന്ന്‌ പല്ലിട കുത്തി ഏമ്പക്കം വിട്ട്‌ ചെന്നായ നാളത്തെ തന്റെ ഇര, അവരുടെ നേതാവായി ഇതാ തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ വെളുത്തു കൊഴുത്തവനാണല്ലോ എന്ന പരിഹാസത്തോടെ സൂം ലെന്‍സിലൂടെ സൂക്ഷിച്ചു നോക്കുമ്പോല്‍...!ഒരു ആട്ടിന്‍തോല്‍ മെല്ലെ അഴിഞ്ഞുവീഴുന്നു. നഗ്നനായ മറ്റൊരു ചെന്നായ ഇതാ മുന്നില്‍. അധികാരി ചെന്ന>യ ഒരു നിമിഷം അമ്പരന്നു.

"അയ്യോ.. മുന്നാ! നീയായിരുന്നോ ആ വിഡ്ഡിയായ ആട്‌?" - ചെന്നായ ഒന്നാമന്‌ കരച്ചില്‍ വന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിസ്സ>ര കാര്യത്തിന്‌ തന്നോട്‌ പിണങ്ങി ദൂരെ എവിടെയോ പോയ സ്വന്തം സഹോദരന്‍!

"അതേ ചേട്ടാ. ഞാന്‍ തന്നെ. ഈ വംശത്തെ കൊന്നൊടുക്കാനും തിന്നു തീര്‍ക്കാനും ഇങ്ങനെയൊക്കെ ചില പൊടിക്കൈകള്‍ വേണ്ടിവന്നു. എന്തായാലും നമ്മുടെ വംശത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ നമുക്കായല്ലോ. അതുതന്നെ ഭാഗ്യം!" - രണ്ടാം ചെന്നായ പുഞ്ചിരിച്ചു.

പൊന്തകളുടെ മറവില്‍ അൊപ്പോഴും ഒരു കുഞ്ഞാട്‌ സ്വന്തം പ്രാണനെ ശ്വാസത്തില്‍ അടക്കിപ്പിടിച്ച്‌ പതുങ്ങി നില്‍പ്പുണ്ടായിരുന്നു. അവന്‍, ശബ്ദമുണ്ടാക്കാതെ മെല്ലെ അകലേക്ക്‌ ഓടിപ്പോയി. തന്റെ വംശം ഇത്ര നിഷ്കളങ്കരായി ആ ദൈവീകചതിയില്‍ വീണുപോയതില്‍ അവന്‍ വ്യസനിച്ചു.

*** പ്രേരണയായ വാര്‍ത്ത ഇങ്ങനെ സംഗ്രഹിക്കാം

കേരളത്തിലെ പ്രഫഷണല്‍ കോളജുകളില്‍ (മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) ശക്തമായ വര്‍ഗ്ഗീയതയുടെ ധ്രുവീകരണം നടക്കുന്നു. വിവിധ മത-ജാതി വിഭാഗങ്ങള്‍ അവരുടെ സ്വര്‍ഗ്ഗത്തിലേക്ക്‌ അഡ്‌മിഷനും, രക്തസക്ഷിത്വപ്രക്രിയയിലേക്ക്‌ പ്രൊമോഷന്‍ലിസ്റ്റും തയ്യാറാക്കുന്നു. ഇഹലോകത്തില്‍ കിട്ടാത്തതൊക്കെ പരലോകത്തില്‍ കിട്ടുമെന്ന്‌ ആദ്യം പറഞ്ഞ 'ബുദ്ധിമാന്മാര്‍' നീണാള്‍ വാഴട്ടെ. അവരുടെ അനുചരര്‍ പാതാളജീവിതത്തെ ഈ മണ്ണിലേക്ക്‌ ക്ഷണിച്ചുവരുത്തട്ടെ. എല്ലാം.. ഈശ്വരന്റെ ഒരു മായാജാലമല്ലേ! പിന്നെ.. ഇത്തരം ചില്ലറക്കാര്യങ്ങളില്‍ പേടിക്കാനെന്തിരിക്കുന്നു?

പാവം ഈശ്വരന്‍! എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാതെ... പൌരോഹിത്യത്തിന്റെ തടവറയില്‍. കഷ്ടം!

000

Thursday, March 01, 2007

റിലയന്‍സ്‌ ഗ്രൂപ്‌ സിനിമയെടുത്താല്‍?

അംബാനിയുടെ പണമെന്താ കയ്‌ക്കുമോ? കയ്‌ക്കില്ലെന്നു മാത്രമല്ല... നന്നായി മധുരിക്കുകയും ചെയ്തേക്കും. ഇപ്പോള്‍ ആ പഴയ കാലത്തെ മലയാളിയും മലയാളവുമല്ല സാറേ! മുതല്‍മുടക്കാനെത്തുന്ന മുതലാളിയെ സ്വീകരിച്ചാനയിക്കാനുള്ള സൌമനസ്യവും സഹകരണ മനഃസ്ഥിതിയും നമ്മള്‍ക്കിപ്പോഴുണ്ട്‌. ഇതൊന്നും ഒന്നോ രണ്ടോ കൊല്ലം കൊണ്ടുണ്ടായ തിരിച്ചറിവൊന്നുമല്ല. അന്ധമായ രാഷ്ട്രീയ(കക്ഷി)വിരോധം ഇല്ലായിരുന്നെങ്കില്‍ ഇക്കാര്യത്തിലും ഇന്ത്യയ്ക്കാകെ മാതൃകയാവാന്‍ കേരളത്തിന്‌ കഴിയുമായിരുന്നു. ആ തിരിച്ചറിവ്‌ ഇപ്പോള്‍ നമ്മുടെ ചുവടുകളെ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ മുന്നിലേക്ക്‌ നയിക്കുമെങ്കില്‍, വികസനത്തിന്റെ പല രാസസൂത്രങ്ങളെയും നമുക്ക്‌ അഴിച്ചുപണിയാനും, പരിഷ്കരിക്കാനും സാധിക്കും.

ഇപ്പോഴെന്താ ഇങ്ങനെയൊരു ബോധോദയം... എന്നു ചോദിച്ചാല്‍, 'റിലയന്‍സ്‌ ഗ്രൂപും അതുപോലെയുള്ള വന്‍ ആഗോള കുത്തകകളും കേരളത്തിലെത്തി മലയാള സിനിമയ്ക്ക്‌ ഒരു പുത്തന്‍ ഉണര്‍വ്വ്‌ നല്‍കാന്‍ പോകുന്നു'... എന്നുള്ള വാര്‍ത്ത വായിച്ചതിന്റെ ഒരു .. ഹാങ്ങ്‌-ഓവറാണ്‌! ഒരുവര്‍ഷത്തില്‍ 80 മുതല്‍ 100 കോടി വരെ മുതല്‍ മുടക്കുന്ന മലയാള സിനിമയില്‍ പണമെറിയുന്നതിലൂടെ കേരളത്തെ, ഭാഷാചലച്ചിത്രങ്ങളുടെ മൂല്യത്തെ, മലയാളിയെത്തന്നെ അങ്ങ്‌ ഉദ്ധരിച്ചുകളയാമെന്ന വ്യാമോഹമൊന്നുമാവില്ല മേല്‍പ്പടിയാന്മാരുടെ ഉള്ളില്‍. പിന്നെന്തായിരിക്കും ആ രഹസ്യം?

മലയാളത്തില്‍ നിര്‍മ്മിക്കപ്പെടുന്നതും, മറ്റു ഭാഷകളില്‍ നിര്‍മ്മിക്കപ്പെടുന്നതും, ഭാഷാന്തരീകരണം നിര്‍വഹിക്കപ്പെട്ടതും, വിദേശങ്ങളില്‍ നിന്ന്‌ എത്തുന്നതുമായ ആയിരക്കണക്കിന്‌ ചലച്ചിത്രങ്ങളുടെ (ഗ്രാമ-നഗര ഭേദമില്ലാതെ) നല്ലൊരു ഉപഭോക്താവാണ്‌ മലയാളി. അടുത്തകാലത്തെ ചില 'സി. ഡി' വിഷയകമായ പ്രശ്‌നങ്ങളൊഴിച്ചാല്‍, ആസ്വാദകരുടെ സമൂഹം ഇന്നും സജീവമാണ്‌. വീട്ടില്‍ ടെലിവിഷനുണ്ടായാലും, തിയേറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ ത്രില്ലും ആസ്വാദ്യതയും നമ്മള്‍ മറന്നിട്ടില്ല. കൂടുതല്‍ സിനിമയും കൂടുതല്‍ മദ്യവും (അത്യാവശ്യത്തിന്‌ ചുവന്ന തെരുവുകളും?) മലയാളികള്‍ക്ക്‌ ആവശ്യമാണെന്ന്‌ തിരിച്ചറിയാതിരിക്കാന്‍ അംബാനിക്കെന്താ വെവരമില്ലേ? (റിലയന്‍സിന്റെ പുതിയൊരു മദ്യ ബ്രാന്‍ഡ്‌ അധികം വൈകാതെ വിപണിയിലെത്തുമെന്ന്‌ കരുതാന്‍ അമാന്തിക്കേണ്ടതില്ല.)ആദ്യം ടെലഫോണ്‍, പിന്നെ പാല്‍ക്കച്ചവടം, ഇപ്പോള്‍ സിനിമ... ഇനി നാളെ... മദ്യമാവുന്നതില്‍ തെറ്റില്ലല്ലോ!

കേരളത്തിലെ നിലവിലുള്ള സിനിമാ വ്യവസായം പ്രതിസന്ധികളിലാണെന്ന പല്ലവി ഇടയ്ക്ക്‌ കേള്‍ക്കാറുള്ളതും, കലാമൂല്യവും ലക്ഷ്യബോധവുമുള്ളതും, ലോകശ്രദ്ധനേടാവുന്നതുമായ 'പുതിയ സിനിമ'കള്‍ നിര്‍മ്മിക്കാന്‍ ആളില്ലാതെ പോകുന്നതും ചേര്‍ത്തുവായിക്കുമ്പോള്‍ ഈ 'മുതല്‍മുടക്ക്‌-നിര്‍മ്മാണ-വിതരണ'പദ്ധതി നമുക്ക്‌ ഗുണകരമാവുമെന്ന്‌ തോന്നുന്നു. ആ മേഖലയില്‍ പുതിയ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ആകെ നോക്കുമ്പോള്‍ കുഴപ്പമില്ല... നല്ല കാര്യം.

എന്നാല്‍, പണം മുടക്കുന്നവന്റെ 'ലാഭക്കണ്ണ്‌' ഇവിടെ നിര്‍മ്മിച്ച്‌ വിതരണം ചെയ്യാന്‍ പോകുന്ന സിനിമകള്‍, നമ്മുടെ സാദാ 'സ്ത്രീരിയല്‍' മാതിരി മറ്റൊരു സിനിമാ സംസ്കാരം ഉണ്ടാക്കിയെടുക്കുമോ എന്നത്‌ ഒരു ചെറിയ സംശയമാണ്‌. ഏവര്‍ക്കും അറിയുന്ന പോലെ, വമ്പന്‍ വ്യക്തികളും സ്ഥാപനങ്ങളും മുതല്‍ അധോലോകവീരന്മാര്‍ വരെ പണം മുടക്കി ഇന്ത്യക്കാരന്‌ വിളമ്പുന്ന ഹിന്ദി-തെലുങ്ക്‌ ചിത്രങ്ങളുടെ ഇന്നത്തെ നിലവാരത്തകര്‍ച്ച (എന്നത്തെയും.. എന്നു പറഞ്ഞാലും തെറ്റില്ല!) നോക്കുമ്പോള്‍.. മലയാളത്തില്‍ ഉണ്ടാക്കപ്പെടുവാന്‍ പോകുന്നത്‌ അത്തരം 'ഉപരിവര്‍ഗ്ഗ അരാഷ്ട്രീയ നാടകങ്ങ'ളായിരിക്കുമോ എന്നത്‌ മലയാളിയുടെ കലാബോധത്തില്‍ ഉയരേണ്ടുന്ന ഒരു ചോദ്യമാണ്‌.

അഞ്ചു വര്‍ഷം മുമ്പ്‌ 1200 തിയേറ്ററുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍, ഇപ്പോള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന (നഷ്ടമില്ലാതെ എന്നും കരുതാമായിരിക്കും) 600 എണ്ണമേ വരുകയുള്ളു. സൂപ്പര്‍സ്റ്റാറില്ലാതെ ഒരു ചിത്രമെടുക്കന്‍ ഏകദേശം 10 മില്ല്യണ്‍ രൂപ വേണ്ടിവരും. സാധാരണ നിര്‍മ്മാതാക്കള്‍ പലരും കടബാധ്യതകളില്‍ മുങ്ങി രംഗംവിട്ട ധാരാളം സന്ദര്‍ഭങ്ങള്‍ അറിയുന്നവര്‍ പുതിയതായി രംഗത്തെത്തി മുതല്‍മുടക്കാന്‍ മടിക്കുകയാണ്‌. തനി കച്ചവട സ്വഭാവത്തിലുള്ള ചിത്രങ്ങള്‍ പോലും സാമ്പത്തികമായി പരാജയപ്പെടുന്നത്‌ ഈ പിന്‍വാങ്ങലിന്‌ ആക്കം കൂട്ടിയിട്ടുണ്ട്‌. ഈയൊരവസരത്തില്‍, റിലയന്‍സിന്റെയും മറ്റും രംഗപ്രവേശം സിനിമാമേഖലയെ ഉണര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ വിദഗ്‌ദ്ധന്മാര്‍ പറയട്ടെ.

കാണാന്‍പോകുന്ന പൂരം... വേണ്ട, അല്ലേ? കണ്ടിട്ടാവട്ടെ ബാക്കി ചിന്തകളൊക്കെ.

000

Tuesday, February 27, 2007

കര്‍ഷിക വ്യവസ്ഥ തകര്‍ക്കരുത്‌

കാര്‍ഷികരാജ്യമായി പണ്ടൊക്കെ അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ മാതൃകാ സംസ്ഥാനമായ നമ്മുടെ കൊച്ചു (വലിയ) കേരളം കാര്‍ഷികവ്യവസ്ഥയുടെ തന്നെ തകര്‍ച്ചയെ നേരിടുന്ന ഒരു 'കലി'കാലത്തിലൂടെ അതിന്റെ 'വ്യവസായ കാമശാസ്ത്രം' വികസിപ്പിച്ചെടുക്കുകയാണ്‌. 'അറുപത്തിനാലു രഹസ്യകല'കളിലുള്ള ആസൂത്രണപ്രക്രിയകളിലൂടെ നാം നമ്മുടെ അവസാന വസ്ത്രവും പറിച്ചെറിഞ്ഞ്‌ ലോകത്തിനുമുന്നില്‍ ഒരു പുതിയ വ്യവസായാധിഷ്ടിത 'സുന്ദരിപ്പട്ടത്തിനായി' ചാഞ്ഞും ചരിഞ്ഞും 'പോസ്‌' ചെയ്യുകയാണ്‌.


1957-ലെ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കാരങ്ങളും അനുബന്ധപ്രക്രിയകളും തെറ്റായിരുന്നു എന്ന വികലമായ വാദം കൊണ്ട്‌ രാഷ്ട്രീയം കളിക്കുന്നത്‌ മനസ്സിലാക്കാം! എന്നാല്‍, ആ പരിഷ്കാരങ്ങള്‍ മണ്ണില്‍ പണിയെടുത്തവന്‌ നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. ജീവന്‍വെടിഞ്ഞ ഉടല്‍ മറവുചെയ്യാന്‍ സ്വന്തമായി ആറടി മണ്ണില്ലാതിരുന്നവന്റെ ദൈന്യതയ്ക്കും ഒട്ടൊക്കെ പരിഹാരം കാണാനായത്‌ ഒരു തെറ്റവുന്നതെങ്ങനെ? അതൊക്കെ ചരിത്രത്തിന്റെ നേര്‍വരകളാണെന്നതില്‍ സംശയമില്ല.


കാലം പിന്നെയും പരിവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോയപ്പോള്‍...ഇന്നത്തെ അവസ്ഥയെന്താണ്‌? പാടശേഖരങ്ങളില്‍ പണിയെടുക്കാന്‍ 'കര്‍ഷകത്തൊഴിലാളി'കളില്ല'. (ദേ... മനുസ്‌മൃതിയുടെ ആരാച്ചാര്‍ ആ പഴയ വിതണ്ഡവാദവുമായി കടന്നുവരുന്നു.. എന്ന്‌ തെറ്റിദ്ധരിക്കേണ്ട).

പണിചെയ്യാന്‍ ആളുവേണ്ടേ?
വേണം.
കര്‍ഷകത്തൊഴിലാളിയുടെ മക്കളൊക്കെ അതേ തൊഴില്‍തന്നെ ചെയ്യണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നത്‌ ശരിയാണോ?
അല്ല.
അവര്‍ക്കും നന്നായി വിദ്യാഭ്യാസം ചെയ്യാനും മറ്റുമേഖലകളില്‍ ജോലിചെയ്യാനും അവകാശമുള്ളതല്ലേ?
അതെ, തീര്‍ച്ചയായും.
അപ്പോള്‍... തൊഴില്‍ ചെയ്യാന്‍ ആളില്ലാതെ വന്ന സ്ഥിതിക്ക്‌ എന്തെങ്കിലും പകരം സംവിധാനം ഉണ്ടാവേണ്ടതല്ലേ?
അത്യാവശ്യം തന്നെയാണ്‌.
എന്നാല്‍, ഒരു കാലത്ത്‌ അവകാശബോധത്തിലേക്ക്‌ പണിയാളരെ കൈപിടിച്ചുയര്‍ത്തിയ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ അവരുടെ രക്ഷയ്ക്കെന്ന പേരില്‍ യന്ത്രവല്‍ക്കരണത്തെ അപ്പടെ എതിര്‍ക്കുന്നത്‌ ഇന്നത്തെക്കാലത്തിന്‌ ചേര്‍ന്ന യുക്തിയാണോ?
അല്ലല്ലോ!


അതുകൊണ്ട്‌ കുട്ടനാട്ടിലും മറ്റിടങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലത്ത നിലങ്ങളില്‍, കൃഷിക്കാരന്റെ ആവശ്യമനുസരിച്ച്‌ കൊയ്ത്തുയന്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള സംവിധാനം അടിയന്തിരമായി സര്‍ക്കാരും രാഷ്ട്രീയകക്ഷികളും ഇടപെട്ട്‌ ഉണ്ടാക്കിയെടുക്കണം. അതില്ലാതെ പോയാല്‍... കാലം ഇനിയും അവര്‍ക്ക്‌ മുഖം തിരിഞ്ഞു നില്‍ക്കും. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ഇതര സമൂഹവും പരസ്പരം സഹിച്ചും സഹകരിച്ചും നിലകൊണ്ടാല്‍... ഒരു സംസ്ഥാനത്തിന്റെ കര്‍ഷിക വ്യവസ്ഥയെ പുരാവസ്തുവാക്കി പുസ്തകത്തിലൊളിപ്പിക്കാതെ നിലനിര്‍ത്താന്‍ കഴിയും. അതിന്‌ കഴിയണം. അതാണ്‌ ശരിയായ ഇടതുപക്ഷ വീക്ഷണം.


ഇതിനിടയില്‍ കൊള്ളലാഭത്തിന്റെ കുത്തകക്കരായ സ്വകാര്യ നെല്ലുസംഭരണക്കാരെയും മില്ലുടമകളെയും അവരുടെ അത്യാചാരങ്ങളില്‍ നിന്ന്‌ തട്യാനും ശ്രമിക്കേണ്ടതുണ്ട്‌. ഇതൊക്കെ സമചിത്തതയോടെ പരിശോധിച്ച്‌ പരിശ്രമിച്ചില്ലെങ്കില്‍...! തെരഞ്ഞെടുപ്പുകള്‍ ഇനിയും വരുമെന്ന കാര്യം ആരും മറക്കേണ്ട. മറന്നല്‍.. പിന്നെയത്‌ മറക്കാനാവാത്ത ഓര്‍മ്മയായി മാറിയേക്കും.

ജാഗ്രത!

000

Monday, February 26, 2007

പാഴ്‌മുളന്തണ്ടിലെ പാട്ടിന്റെ പാലാഴി

ഓര്‍ക്കുന്നു...
എന്റെ കുട്ടിക്കാലത്തെയും കൌമാരത്തെയും ഏറ്റവും സ്വാധീനിച്ച വരികള്‍ ഭാസ്കരന്‍ മാഷിന്റേതായിരുന്നു. വയലാറിനും ഓ. എന്‍. വിക്കും മുന്‍പേ നടന്നയാള്‍.
നിരവധി ചലച്ചിത്രഗാനങ്ങള്‍, അച്ഛന്റെ ശബ്ദത്തില്‍ ഒരു താരാട്ടു പോലെ ചിലപ്പോള്‍ കേട്ടിട്ടുള്ള വരികള്‍, 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന വിപ്ലവകവിത,
ഏറെ ആകര്‍ഷിച്ചിട്ടുള്ള 'ഏകാന്തപഥികന്‍ ഞാന്‍' എന്ന ജയച്ചന്ദ്രന്റെ പാട്ട്‌, 'താമരക്കുമ്പിളല്ലോ മമ ഹൃദയം' എന്ന എസ്‌. ജാനകിയുടെ പാട്ട്‌,
'ഇന്നലെ മയങ്ങുമ്പോള്‍' എന്ന യേശുദാസിന്റെ പ്രണയാര്‍ദ്രഗാനം....
ഒക്കെയൊക്കെ ഒരു നല്ല കാലത്തിന്റെ തിരുശ്ശേഷിപ്പായി തുടരുകതന്നെ ചെയ്യും.

'തോളത്തു ഘനം തൂങ്ങും
വണ്ടിതന്‍ തണ്ടും പേറി
കാളകള്‍ മന്ദം മന്ദം
ഇഴഞ്ഞു നീങ്ങീടുമ്പോള്‍,
മറ്റൊരു വണ്ടിക്കാള
മനുഷ്യാകാരം പൂണ്ടി-
ട്ടറ്റത്തു വണ്ടിക്കൈയില്‍
ഇരിപ്പൂ കൂനിക്കൂടി.' --- എന്ന ഹൈസ്കൂള്‍ ക>ലത്തെ പാഠം.
ജിവിതത്തെക്കുറിച്ച്‌ എത്രയോ തത്വങ്ങള്‍ ആ കവിതയില്‍ മുഴങ്ങി.
'ഓര്‍ക്കുക വല്ലപ്പോഴും' എന്നും. 'ഒറ്റക്കമ്പിയുള്ള തംബുരു' എന്നും
പ്രശസ്തങ്ങളായ കവിതകളെഴുതിയ കവിയെ മിക്കപ്പോഴും ഓര്‍ക്കാതിരിക്ക>ന്‍ മലയാളിക്കാവില്ല തന്നെ.
'നീലക്കുയിലി'ലെ പോസ്റ്റുമാന്‍, 'പിച്ചിപ്പൂ'വിലെ അച്ഛന്‍
എന്നീ രണ്ടു കഥാപാത്രങ്ങള്‍ മതി ആ അഭിനയപ>ടവം അറിയാന്‍.

വഴുതക്കാട്ടുള്ള ലെനിന്‍ ബലവാടിയില്‍ 'കുട്ടികള്‍ക്കായുള്ള കവിതാശില്‍പ്പശാലയില്‍' "കൂ..കൂ..കൂ... തീവണ്ടി." എന്നു തുടങ്ങുന്ന രസകരമായ കുട്ടിപ്പാട്ട്‌,
എം. ജി. രാധാകൃഷ്ണന്റെയും കെ. പി. ഉദയഭാനുവിന്റെയും സാമീപ്യത്തില്‍
പാടി റെക്കോര്‍ഡ്‌ ചെയ്ത സന്ദര്‍ഭം.
'ഓര്‍ക്കുക വല്ലപ്പോഴും' എന്ന കാവ്യത്തിലെ ആത്മഭാഷണം....
എല്ലം അങ്ങനെ തന്നെ മനസ്സില്‍ നില്‍ക്കുന്നു.

'കാട്ടിലെ പാഴ്‌മുളന്തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്ത' ആ മഹാകവിക്ക്‌ ആദരാഞ്ജലികള്‍.

000